“അഭിനയം എന്നത് ഒരു കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കുന്നു എന്നത് സംബന്ധിച്ചാണ്”
സ്ലോ മോഷന്‍ രംഗങ്ങള്‍ ഇല്ലാതെ സിനിമയില്‍ രജനികാന്തിന് അതിജീവിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്ന് പ്രമുഖ ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. സിനിമയില്‍ അഭിനേതാവും താരവും തമ്മിലുള്ള വ്യത്യാസം ഉദാഹരിക്കവെയാണ് രാം ഗോപാല്‍ വര്‍മ്മയുടെ പ്രസ്താവന. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
“അഭിനയം എന്നത് ഒരു കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കുന്നു എന്നത് സംബന്ധിച്ചാണ്. അതേസമയം താരത്തെ സംബന്ധിച്ച് അത് ഒരു പ്രകടനമാണ്. അത് തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. രജനികാന്ത് ഒരു നല്ല നടനാണോ? എനിക്ക് അറിയില്ല. ഭിഖു മാത്രെ (രാം ഗോപാല്‍ വര്‍മ്മയുടെ സത്യയില്‍ മനോജ് ബാജ്പേയ് അവതരിപ്പിച്ച കഥാപാത്രം) യെ അവതരിപ്പിക്കാന്‍ രജനികാന്തിന് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. സ്ലോ മോഷന്‍ ഇല്ലാതെ രജനികാന്തിന് അതിജീവിക്കാന്‍ സാധിക്കുമോ എന്ന് എനിക്ക് അറിയില്ല. പക്ഷേ മറ്റൊന്നും ചെയ്യാതെ സിനിമയുടെ പകുതി ഭാഗത്തും രജനികാന്ത് സ്ലോ മോഷനില്‍ നടക്കുകയാണെങ്കിലും നിങ്ങള്‍ക്ക് പ്രശ്നമൊന്നും തോന്നില്ല. അത് നിങ്ങളെ ആവേശം കൊള്ളിക്കും, മറിച്ച് താരങ്ങള്‍ ഒരു സാധാരണ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരാധകര്‍ക്ക് നിരാശയുണ്ടാക്കുകയും ചെയ്യും”, രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.
അമിതാഭ് ബച്ചന്‍ അഭിനയിച്ചവയില്‍ തനിക്ക് ഇഷ്ടമില്ലാത്ത ഒരു രംഗത്തെക്കുറിച്ചും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു. “അമിതാഭ് ബച്ചന് വയറുവേദന വരുന്ന ഒരു രംഗമായിരുന്നു അത്. എനിക്ക് വെറുപ്പായിരുന്നു ആ സീന്‍. ദിവ്യപുരുഷനായാണ് നമ്മള്‍ താരങ്ങളെ എപ്പോഴും കാണുന്നത്. അങ്ങനെയുള്ളവര്‍ക്ക് കഥാപാത്രങ്ങളാവാന്‍ സാധിക്കില്ല”, രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു. സര്‍ക്കാര്‍, സര്‍ക്കാര്‍ രാജ് ഉള്‍പ്പെടെ രാം ഗോപാല്‍ വര്‍മ്മയുടെ പല ചിത്രങ്ങളിലും അമിതാഭ് ബച്ചന്‍ അഭിനയിച്ചിട്ടുണ്ട്.
ALSO READ : ‘മാളികപ്പുറം’ ടീമിന്‍റെ ഹൊറർ കോമഡി ചിത്രം; ‘സുമതി വളവി’ന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
